Tuesday, December 30, 2008

ആപേക്ഷികതാസിദ്ധാന്തം

ശാസ്‌ത്രകുതുകിയായ ആശാന്‍ ആപേക്ഷികതാസിദ്ധാന്തം എന്തെന്ന്‌ ഭാര്യയ്‌ക്ക്‌ പറഞ്ഞുകൊടുക്കുകയായിരുന്നു. സംഭവം ശരിക്കു മനസിലാകാനായി ഒരു അനുഭവം വിവരിച്ചു. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നവര്‍ സ്ഥിരം പറയുന്ന പത്രശൈലിയുണ്ടല്ലോ, സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ എന്ന്‌. അതു മാതിരി അനുഭവം ആശാന്‍ പറഞ്ഞത്‌ ഇങ്ങനെ:

പ്രിയതമേ, ക്രിസ്‌തുമസ്‌ തലേന്ന്‌ രാത്രി കോയമ്പത്തൂരില്‍ നിന്ന്‌ കൊല്ലം വരെ റിസര്‍വേഷനില്ലാതെ തീവണ്ടിയില്‍ യാത്രചെയ്യേണ്ട ഗതികേട്‌ എനിക്കുണ്ടായത്‌ നീ ഓര്‍ക്കുന്നുണ്ടാവുമല്ലോ. രാത്രി 12 മണിക്ക്‌ കോയമ്പത്തൂരിലെത്തുന്ന ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്‌. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയാല്‍ ശ്വാസംമുട്ടി മരിക്കേണ്ടിവരുമെന്ന്‌ എന്റെ അഭ്യുദയകാംക്ഷിയായ ലാലുപ്രസാദ്‌ യാദവ്‌ പറഞ്ഞത്‌ അവഗണിച്ചായിരുന്നു യാത്ര.

തീവണ്ടിക്ക്‌ മുമ്പിലും പിറകിലും ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്‌ ഉള്ള കാര്യം, എന്നും എ.സി.യില്‍ മാത്രം യാത്രചെയ്യാന്‍ വിധിക്കപ്പെട്ടിട്ടുള്ള ഭവതി ശ്രദ്ധിച്ചിരിക്കില്ല. എന്നാല്‍, അങ്ങനെയാണ്‌ സംഭവം. തീവണ്ടിയില്‍ ഇങ്ങനെ ഏതാണ്ട്‌ ഒരു കിലോമീറ്റര്‍ അകലത്തില്‍ രണ്ടറ്റത്ത്‌ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്‌ സ്ഥിതിചെയ്യുന്നതുകൊണ്ടുള്ള ഒരു പ്രശ്‌നം, മുന്‍വശത്ത്‌ കയറുന്നവന്‌ ഒരിക്കലും പിന്നിലെ തിരക്ക്‌ എത്രയുണ്ടെന്ന്‌ അറിയാന്‍ കഴിയില്ല എന്നതാണ്‌. അതിനാല്‍ മുന്നില്‍ കയറണോ, പിന്നില്‍ വേണോ എന്ന ആശയക്കുഴപ്പം പാവം യാത്രക്കാരനെ ഉലയ്‌ക്കുമെന്ന്‌ തീര്‍ച്ച.

പക്ഷേ, ഞാന്‍ ഒരിക്കലും പിന്നില്‍ കയറുന്നവനല്ല എന്ന്‌ ഭവതിക്കാണല്ലോ ഏറ്റവും നന്നായി അറിയാവുന്നത്‌. അതിനാല്‍ മുന്നിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്‌ ഉന്നംവെച്ചു. വണ്ടിവന്ന്‌ ചിറകുകള്‍ വിടര്‍ത്തി കൂവിനിന്നു. കൂവലടങ്ങയപ്പോള്‍ ആരും അവിടെ ഇറങ്ങാനില്ല എന്ന സത്യം മനസിലായി, കയറാനാണെങ്കില്‍ എന്നെപ്പോലെ ഗതികെട്ട എത്രയോ പേര്‍. ഉള്ളിലേക്ക്‌ ഒരാള്‍ക്ക്‌ പോലും കയറാന്‍ കഴിയാത്തവിധം ആളുകള്‍ വാതില്‍ക്കല്‍ ഇടിഞ്ഞമര്‍ന്ന്‌ നില്‍ക്കുകയായിരുന്നു. രണ്ടാമത്തെ കമ്പാര്‍ട്ട്‌മെന്റില്‍ ഒരുവിധം വാതില്‍ കടന്നു. പക്ഷേ, മനുഷ്യമതിലിലൂടെ എങ്ങനെ ഉള്ളിലെത്തും.

ഉള്ളിലെത്താനുള്ള എന്റെ പരാക്രമത്തിനിടെ ഒന്നുരണ്ട്‌ സുഹൃത്തുക്കള്‍ നടത്തിയ കാ, കൂ പ്രയോഗങ്ങള്‍ ഞാന്‍ അവഗണിച്ചു. സംസ്‌ക്കാരശൂന്യര്‍ പറയുന്നത്‌ സ്വാഭാവികമായും നമ്മള്‍ അവഗണിക്കണമല്ലോ. സീറ്റുകള്‍ നിറഞ്ഞ്‌ കവിഞ്ഞ്‌, കാറ്റ്‌ വീഴ്‌ച ബാധിച്ചതു പോലെ ആളുകള്‍ തെക്കുംവടക്കും കുരുങ്ങിക്കിടക്കുന്നു. എവിടെയൊക്കെ താങ്ങ്‌ കിട്ടുമോ അവിടെയെല്ലാം യാത്രക്കാര്‍. കാലുകുത്താന്‍ സ്ഥലമില്ല, ശബരിമല തീര്‍ഥാടകര്‍ കല്ലുംമുള്ളും മെത്തയാക്കി തറയില്‍ നിരനിരയായി കിടക്കുകയാണ്‌.

എന്റെ അവസ്ഥ ഭവതിക്ക്‌ ഊഹിക്കാവുന്നതല്ലേയുള്ളു. ഒരുവിധം കമ്പാര്‍ട്ട്‌മെന്റിന്റെ മധ്യത്തില്‍ എത്തി, കാലിന്റെ പെരുവിരല്‍ ഊന്നാന്‍ കിട്ടിയ സ്ഥലം ഞാന്‍ കൈക്കലാക്കി. ബാഗ്‌ ഒരുവിധം മുകളിലെവിടെയോ പ്രതിഷ്‌ഠിച്ചു. വണ്ടി നീങ്ങിത്തുടങ്ങി. അപ്പോഴാണ്‌ പെട്ടന്ന്‌ അവള്‍ സീറ്റില്‍ നിന്ന്‌ എഴുന്നേറ്റ്‌ എന്റെ അരികിലായി നിലയുറപ്പിച്ചത്‌, ഒരു അപ്‌സരസ്‌ പോലെ. മൂക്കുത്തിയിട്ട സുന്ദരി, സുശീല. സേലത്ത്‌ നിന്ന്‌ കയറിയതു മുതല്‍ നില്‍ക്കുകയായിരുന്ന അവളെ, കോയമ്പത്തൂരെത്തിയപ്പോള്‍ ആരോ അല്‍പ്പനേരം സീറ്റില്‍ ഇരിക്കാന്‍ ദയാപൂര്‍വം അനുവദിച്ചതാണ്‌.

അവള്‍ അടുത്ത്‌ നില്‍പ്പ്‌ തുടങ്ങിയതോടെ, അനാകര്‍ഷകവും ആയാസഭരിതവും രാത്രിയുടെ മടുപ്പും യാത്രക്കാരുടെ ശരീരഗന്ധവും കൊണ്ട്‌ വീര്‍പ്പുമുട്ടിനിന്ന അന്തരീക്ഷത്തിന്‌ മയംവന്നപോലെ എനിക്ക്‌ തോന്നി. ഞങ്ങള്‍ രണ്ടാളും ഒരു ദ്വീപില്‍ പെട്ടതുപോലെ. ചുറ്റും സുഖനിദ്രയില്‍ സ്വാമിഭക്തന്‍മാര്‍. കുറെയകലെ രണ്ടുഭാഗത്തും വാതിലിന്റെയടുത്താണ്‌ തിങ്ങിഞെരുങ്ങിയ ജനം. യാത്ര സുഖകരമായ അനുഭവമായി മാറി. തൃശ്ശൂരെത്താന്‍ ഇനി ഏറെ നേരം വേണ്ടിവരുമോ എന്ന്‌ അവളെന്നോട്‌ സ്വകാര്യം പോലെ ചോദിച്ചു. ഇല്ല, ഏറിയാല്‍ രണ്ടുമണിക്കൂര്‍ എന്ന്‌ ഞാന്‍ മറുപടിയും നല്‍കി.

ആ രണ്ട്‌ മണിക്കൂറിനുള്ളില്‍ കാര്യമാത്രമപ്രസക്തമായ ചില കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചു. തൃശ്ശൂരെത്തിയത്‌ അറിഞ്ഞില്ല. രണ്ട്‌ മണിക്കൂര്‍ രണ്ട്‌ നിമിഷം പോലെ പോയി. അവള്‍ ഒരുവിധം അവിടെ ഇറങ്ങി. ഞാന്‍ ഏകാന്തതയുടെ കയത്തിലായി. പിന്നെയങ്ങോട്ട്‌ സൂപ്പര്‍ഫാസ്റ്റ്‌ നീങ്ങുന്നില്ലെന്ന്‌ തോന്നി. കോട്ടയത്ത്‌ എത്താനുള്ള രണ്ട്‌ മണിക്കൂര്‍ രണ്ട്‌ യുഗംപോലെയാണ്‌ അനുഭവപ്പെട്ടത്‌.

ആശാന്‍ സംഭവ വിവരണം ഏതാണ്ട്‌ പൂര്‍ത്തിയാക്കി. എന്നാല്‍, ഇതാണ്‌ ആപേക്ഷികത എന്ന്‌ വിവരിക്കാനോ, തീവണ്ടി കൊല്ലത്ത്‌ എത്തുന്നതിനിടെ മറ്റെന്തെങ്കിലും സംഭവിച്ചോ എന്ന്‌ പറയാനോ അവസരം നല്‍കാതെ ഭാര്യ ഒരു ഫോറം ആശാന്‌ നേരെ നീട്ടി, ഒപ്പിടാന്‍. ഇത്‌ ആപേക്ഷികതാസിദ്ധാന്തമല്ല, അതിലും ചെറിയ സംഗതിയാണ്‌, വിവാഹമോചനത്തിനുള്ള അപേക്ഷ-അവള്‍ പറഞ്ഞു. ''ആശാനെ ഞാന്‍ ഡൈവോഴ്‌സ്‌ ചെയ്യുകയാണ്‌, ഇത്ര വൃത്തികെട്ടവനാണ്‌ ആശാന്‍ എന്ന്‌ ഞാന്‍ അറിഞ്ഞിരുന്നില്ല''. അവളുടെ നിശിതമായ അഭിപ്രായം കേട്ട്‌ ആശാന്‍ നടുങ്ങി.

പിന്നീട്‌ തീവണ്ടി കണ്ടാല്‍ അങ്ങോട്ട്‌ നോക്കുക പോലുമില്ലായിരുന്നു എന്നാണ്‌ പില്‍ക്കാലത്ത്‌ ആശാന്‍ അഭിപ്രായപ്പെട്ടത്‌.

ഗുണപാഠം: വേറെ ആരുടെ ഭാര്യയെ ആപേക്ഷികതാസിദ്ധാന്തം പഠിപ്പിച്ചാലും, സ്വന്തം ഭാര്യയുടെ അടുത്ത്‌ മാത്രം അരുത്‌.

Tuesday, February 19, 2008

മാഡം വക്കാരി

 'ബെര്‍ളിത്തരങ്ങള്‍' എന്ന ബ്ലോഗില്‍ എതിരവന്‍ കതിരവന്റെ ജീവചരിത്രം വായിച്ച ആശാനും ബ്ലോഗുസംബന്ധിയായ ചില ഗവേഷണങ്ങള്‍ നടത്താന്‍ പ്രചോദനമുണ്ടായി. വെറുതെ നടത്തിയാല്‍ പോര, ഫലം കണ്ട്‌ ജനം നടുങ്ങണം. പത്രഭാഷയില്‍ പറഞ്ഞാല്‍ ഒരു തിമര്‍പ്പന്‍ സ്‌കൂപ്പ്‌!

എവിടെന്നു തുടങ്ങണം? ബൂലോകത്ത്‌ ആശാന്‍ കയറിയിറങ്ങി. പല സൃഷ്ടികളും വായിച്ച്‌ രോമാഞ്ചമണിഞ്ഞു. പണ്ട്‌ സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന കാലത്ത്‌ മാഗസിനുകളില്‍ കവിതകളും കഥകളും എഴുതാന്‍ അവസരം ലഭിച്ചില്ലെങ്കില്‍, അത്‌ പില്‍ക്കാലത്ത്‌ എത്ര അപകടകരമായി മാറാം എന്ന്‌ പലരുടെയും ബ്ലോഗ്‌ കണ്ട്‌ ആശാന്‍ നടുക്കത്തോടെ തിരിച്ചറിഞ്ഞു. അറുപതുകാരി മിഡിയും ടോപ്പുമിട്ട്‌ ചുണ്ടില്‍ ചായം തേച്ച്‌ പ്രേമിക്കാന്‍ പോകും പോലുള്ള കാഴ്‌ചകളും വായനാനുഭവങ്ങളും!

ഏതായാലും മലയാളഭാഷ മരിക്കില്ല- ആശാന്‍ ഓര്‍ത്തു. ജീവനുള്ളതല്ലേ മരിക്കൂ. വരെ വരെ താന്‍ അങ്ങേയറ്റം പെസിമിസ്റ്റാകുന്നു-ആശാന്‍ സ്വയം ശാസിച്ചു. യുണീകോഡല്ലേ ഇത്‌. ഇതിലൂടെ മലയാളം ജീവിക്കും എന്ന്‌ ഉറച്ചു വിശ്വസിക്കൂ. ശരി, ഇനി മുതല്‍ അങ്ങനെ വിശ്വസിക്കാം-മനസ്സ്‌ പറഞ്ഞു.

അങ്ങനെ ആശാന്‍ വീണ്ടും ഗവേഷണത്തിലേക്ക്‌ തിരികെയെത്തി. ഗവേഷണത്തിന്‌ വിഷയം നിശ്ചയിക്കുകയാണ്‌ ഏറെ വിഷമം. 'സ്‌ത്രീപുരുഷ സമത്വം മലയാളം ബ്ലോഗുകളില്‍' എന്നായാലോ. പോര, ഗ്രിപ്പിങ്‌ സബ്‌ജക്ടല്ല, പതിവ്‌ ശില്‌പശാലാ വിഷയം. എന്നാല്‍, കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്ന ഭാഷാഗവേഷണങ്ങളുടെ മാതിരി ഒരു വിഷയമായാലോ. ഉദാഹരണത്തിന്‌, 'പെരിങ്ങോടന്റെ കവിതകളിലെ ദ്രാവിഡചിഹ്നങ്ങള്‍', അല്ലെങ്കില്‍ 'കുറുമാന്റെ കഥകളിലെ കുത്തുകളെയും കോമകളെയും കുറിച്ചുള്ള താരതമ്യപഠനം'.

തുലഞ്ഞു, ഇത്തരം വിഷയങ്ങളാണ്‌ ഗവേഷണത്തിനെങ്കില്‍, ഈ ബ്ലോഗ്‌ പൂട്ടാന്‍ അധികം കാലം വേണ്ടി വരില്ല, ആശാന്‍ ഓര്‍ത്തു. അപ്പോള്‍ എന്തുചെയ്യും. പ്രതിസന്ധി തന്നെ. പതിവുപോലെ ഈ ഘട്ടത്തില്‍ ആശാന്റെ ബുദ്ധി ഉണര്‍ന്നു. മലയാളത്തിലെ നപുംസക ബ്ലോഗര്‍മാരെപ്പറ്റി പഠിച്ചുകൂടേ; ആണെന്നോ പെണ്ണെന്നോ പറയാതെ ബ്ലോഗുന്നവരെ. കൊള്ളാം. അല്ലെങ്കില്‍, പെണ്ണുങ്ങളെന്ന വ്യാജേന ബ്ലോഗുചെയ്യുന്ന എത്ര ആണുങ്ങള്‍ മലയാളത്തിലുണ്ടെന്നായിക്കൂടേ പഠനം. പാര്‍വതി, ഇഞ്ചിപെണ്ണ്‌, ദ്രൗപതി, സു തുടങ്ങിയ ബ്ലോഗര്‍മാരില്‍ എത്രപേര്‍ പെണ്ണുങ്ങളാണ്‌, എത്രപേര്‍ ആണുങ്ങളാണ്‌!

ഇതിനൊരു മറുവശമില്ലേ, ആശാന്‍ ചിന്തിച്ചു. ആണുങ്ങളെന്ന വ്യാജേന ബ്ലോഗര്‍മാരായി വിലസുന്ന പെണ്ണുങ്ങളുമുണ്ടാവില്ലേ. 'പെണ്ണൊരുമ്പെട്ടാല്‍...' എന്നല്ലേ പ്രയോഗം. പരിശ്രമിച്ചാല്‍ അവരില്‍ ചിലരെയെങ്കിലും ചൂണ്ടിയെടുക്കാന്‍ കഴിയില്ലേ. കൈയക്ഷരം ഇടത്തേയ്‌ക്കാണോ വലത്തേയ്‌ക്കാണോ ചാഞ്ഞിരിക്കുന്നത്‌, വാച്ചുകെട്ടുന്നതെങ്ങനെ, ചുരിദാറാണോ സാരിയാണോ പ്രിയം, ആശയങ്ങളുടെ പ്രത്യേകതകള്‍, വാക്യഘടന, വിഷയസ്വീകരണം, വിഷയതാത്‌പര്യം (ഇത്‌ പക്ഷേ ആണുങ്ങള്‍ക്കാണ്‌ കൂടുതലുണ്ടാവുക) തുടങ്ങിയവ ശ്രദ്ധിച്ചാല്‍ ആണേത്‌ പെണ്ണേത്‌ എന്ന്‌ തിരിച്ചറിയാന്‍ കഴിയില്ലേ. കൊള്ളാം, തരക്കേടില്ലാത്ത വിഷയം.

ഒരു അഭിനവ ഷെര്‍ലക്‌ ഹോംസ്‌ ആയി ആശാന്‍ സ്വയം രൂപപ്പെട്ടു. പല പ്രശസ്‌തബ്ലോഗര്‍മാരെയും നിരീക്ഷിക്കാനാരംഭിച്ചു. ആണുങ്ങളാണെന്ന്‌ ഉറപ്പുള്ളവരെ ഒഴിവാക്കി. ലിംഗഭേദമില്ലാത്ത പേരുകളില്‍ ബ്ലോഗ്‌ നടത്തുന്നവരുടെ പട്ടിക തയ്യാറാക്കി, അത്‌ വോട്ടര്‍പട്ടികയുമായി ഒത്തുനോക്കി. മെയിലേത്‌ ഫീമെയിലേത്‌ ഏതിലേക്ക്‌ ഇമെയില്‍ ചെയ്യണം എന്നിങ്ങനെ പലതരം കുരുക്കുകള്‍. താന്‍ തന്നെ ഇതില്‍ ഏത്‌ ഗണത്തില്‍ പെടുമെന്നറിയാതെ ആശാന്‍ തെല്ലുനേരം പ്രതിസന്ധിയിലായി.

ഒടുവില്‍ 'ഉദയസൂര്യന്റെ നാട്ടിലെ' വക്കാരിമിഷ്ടയില്‍ എത്തി. കൗതുകമുണര്‍ത്തുന്ന പേര്‌, ആശാന്‍ ഓര്‍ത്തു. പേരുകേട്ടാല്‍ ആണുതന്നെ എന്നു തോന്നും. പക്ഷേ, ജപ്പാന്‍ഭാഷയില്‍ വക്കാരിമിഷ്ട എന്നതിന്‌ 'മനസിലായി' എന്നാണര്‍ഥമെന്ന്‌ വക്കാരി തന്നെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നതിനാല്‍, ആണാണോ എന്ന്‌ ഉറപ്പില്ല. പ്രൊഫൈലില്‍ അതൊട്ടു ചേര്‍ത്തിട്ടുമില്ല.

ഷെര്‍ലക്‌ ഹോംസിന്റെ കഥകള്‍ ആശാന്‍ ഒന്നുകൂടി മനസിരുത്തി വായിച്ചു. ബാസ്‌ക്കര്‍വില്‍സിലെ വേട്ടനായ ആശാനെ ഓട്ടിച്ചിട്ട്‌ കടിക്കാന്‍ നോക്കി. നാല്‍വര്‍ ചിഹ്നത്തില്‍ കുറെ നേരം കുടുങ്ങിക്കിടന്നു. അങ്ങനെ ചുറ്റിത്തിരിഞ്ഞ്‌ വീണ്ടും വക്കാരിയിലെത്തി.

ബൂലോകത്ത്‌ ഏറ്റവുമധികം കമന്റുകള്‍ ഇട്ടിട്ടുള്ളവരില്‍ ഒരാളാണ്‌ വക്കാരി. ഏറ്റവും ഫലപ്രദമായി, എതിരഭിപ്രായമാണെങ്കില്‍കൂടി, കേള്‍ക്കുന്നയാല്‍ക്ക്‌ ഒട്ടും മുറിവേല്‍ക്കാത്ത രീതിയില്‍ കമന്റിടാന്‍ വക്കാരിക്കുള്ളതു പോലെ കഴിവ്‌ മറ്റാര്‍ക്കുമില്ല എന്ന്‌ അഞ്ചല്‍ക്കാരന്‍ ബൂലോകവാരഫലത്തില്‍ സമ്മതിക്കുന്നുണ്ട്‌. ഒരു നിഗമനത്തിലെത്താന്‍ ഇതൊരു നല്ല ക്ലൂവാണ്‌, ആശാന്‍ ഓര്‍ത്തു.

ആണുങ്ങളാണ്‌ കമന്റ്‌ പാസാക്കുന്നതെങ്കില്‍, എത്രയൊക്കെ മറച്ചു വെയ്‌ക്കാന്‍ ശ്രമിച്ചാലും, 'താന്‍ പിടിച്ച മുയലിന്‌ നാല്‌ കൊമ്പ്‌' എന്ന മനോഭാവം തനിയെ പുറത്തു വരും. ('അറബിക്കഥ'യെന്ന സിനിമയില്‍, വെഞ്ഞാറംമൂട്‌ സൂരജ്‌ പറയുന്ന ഡയലോഗ്‌ ഓര്‍ക്കുക: കോട്ടും സ്യൂട്ടുമിട്ട്‌ എത്രയൊക്കെ വിനയം മുഖത്ത്‌ വരുത്തി ഇന്റര്‍വ്യൂവിന്‌ ചെന്നാലും, രണ്ടാമത്തെ ചോദ്യത്തിന്‌ ഉള്ളിലുള്ള ഫ്രാഡുകള്‌ മുഴുവന്‍ പുറത്തുവരും). സ്‌ത്രീകള്‍ക്കാണ്‌ സഹനശക്തി കൂടുതല്‍. അതിന്റെ പ്രതിഫലനമാകില്ലേ, വക്കാരിയുടെ കമന്റുകളില്‍ പ്രതിഫലിക്കുന്നത്‌.

വക്കാരി ഫുള്‍ടൈം ഓണ്‍ലൈനിലാണെന്നത്‌ വേറൊരു ക്ലൂവാണ്‌. ജപ്പാനില്‍നിന്ന്‌ നാട്ടിലെത്തി ജീവിതം തുടരേണ്ടിവരുമ്പോള്‍, ആണുങ്ങളാണെങ്കില്‍ ഇടയ്‌ക്കൊക്കെ അടിച്ചുകുഴതെറ്റി ഓഫ്‌ലൈന്‍ ആകില്ലേ. ബിവറേജസ്‌ കോര്‍പ്പറേഷന്റെ ചില്ലറ വില്‌പനശാലകളില്‍നിന്നു കിട്ടുന്ന സെക്കന്റ്‌സ്‌ എന്ന തട്ടുപൊളിപ്പന്‍ സാധനം കഴിക്കുന്നവര്‍ക്ക്‌ എത്രനേരം ഓണ്‍ലൈനില്‍ തെളിഞ്ഞ ബുദ്ധിയോടെ തുടരാനാകും. ഓ, തകര്‍പ്പന്‍. ആശാന്‍ തന്റെ ബുദ്ധിശക്തിയെ സ്വയം അഭിനന്ദിച്ചു (അതോ വക്കാരി ജപ്പാനില്‍നിന്ന്‌ അരിഷ്ടമോ മറ്റോ കൊണ്ടുവന്നിട്ടുണ്ടാകുമോ).

പലരും വക്കാരി മാഷെ, വക്കാരി സാറേ (സാര്‍ വിളിക്ക്‌ കുഴപ്പമില്ല. തിരുവനന്തപുരത്തെ ഓഫീസുകളില്‍ ചെന്നാല്‍ രമണി സാറിനെയും ശര്‍മിള സാറിനെയും കത്രീന സാറിനെയുമൊക്കെ എത്രവേണമെങ്കിലും കാണാനാകും), വക്കാരിച്ചേട്ടാ എന്നൊക്കെ വിളിക്കുന്നതല്ലാതെ വക്കാരി മാഡം എന്നാരും വക്കാരിമിഷ്ടയെ ഇതുവരെ അഭിസംബോധന ചെയ്യാത്തതെന്ത്‌. സ്‌ത്രീയില്‍നിന്ന്‌ ബുദ്ധിയുള്ള അഭിപ്രായങ്ങള്‍ പുറത്തു വരില്ല എന്ന മലയാളിയുടെ മുന്‍വിധിയാകില്ലേ കാരണം-ആശാനുള്ളിലെ ഫെമിനിസ്റ്റ്‌ ചോദിച്ചു.

ഏതായാലും ഗവേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട്‌ 36 പേജുകളില്‍ നീണ്ടുകിടക്കുന്നതിനാല്‍ അത്‌ മുഴുവന്‍ ഇവിടെ വിസ്‌തരിക്കാന്‍ നിവൃത്തിയില്ല. ഗവേഷണത്തിന്റെ അബ്‌സ്‌ട്രാക്ട്‌ ഇതാണ്‌ : സാക്ഷാലൊരു മാഡമാണ്‌ വക്കാരി. മാഡം വക്കാരി. ഇനി ആശാന്‍ വക്കാരിമിഷ്ടയെ മാഡം എന്നേ അഭിസംബോധന ചെയ്യൂ!