Thursday, November 1, 2007

മെഴുകുതിരിയുടെ ചൂട്‌

ലോഡ്‌ജ്‌ നിവാസിയായ ആശാന്റെ അയല്‍മുറിയന്‍ ഒരു ഹോമിയോ എം.ഡി.വിദ്യാര്‍ഥിയായിരുന്നു. അധികമാരോടും കമ്പനി കൂടാത്ത ആ യുവാവിനോട്‌ മനുഷ്യസ്‌നേഹിയായ ആശാന്‌ എന്തോ ഒരു അനുകമ്പ തോന്നി. ഉള്‍വലിഞ്ഞ്‌ മുറിയ്‌ക്കുള്ളില്‍ ചടഞ്ഞുകൂടുന്ന ആ വിദ്യാര്‍ഥിയുമായി ചില സര്‍ഗസംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ ആശാന്‍ ഇടയ്‌ക്ക്‌ സമയം കണ്ടെത്തിയിരുന്നു.

വിചിത്ര സ്വഭാവമുള്ള ആ യുവാവിന്റെ അഭിപ്രായത്തില്‍ ലോകത്ത്‌ ശാസ്‌ത്രീയം എന്നു പറയാവുന്നത്‌ ഹോമിയോപ്പതി മാത്രമാണ്‌. ശാസ്‌ത്രത്തിന്റെ മറ്റ്‌ മേഖലകളില്‍ സംഭവിച്ച മുന്നേറ്റമൊക്കെ ഹോമിയോപ്പതിയുമായി താരതമ്യം ചെയ്‌താല്‍ നിഷ്‌പ്രഭം. ഏത്‌ രോഗത്തിനും മരുന്ന്‌ ഹോമിയോയിലുണ്ടെന്ന്‌ അയാള്‍ ആശാനെ വിശ്വസിപ്പിച്ചു.

'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ വന്ന ഹോമിയോവിരുദ്ധ ലേഖനങ്ങളെ ആശാന്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, അതില്‍ കാര്യമില്ലെന്ന്‌ യുവാവ്‌ പറഞ്ഞു. മേലില്‍ ബ്ലോഗുകള്‍ വായിക്കരുതെന്നും, മനസമാധാനത്തിന്‌ അതാണ്‌ നന്നെന്നും അയാള്‍ ആശാനോട്‌ പറഞ്ഞു. ബ്ലോഗ്‌വായന നിര്‍ത്താന്‍ പോലും ഹോമിയോയില്‍ മരുന്നുണ്ടെന്ന്‌ അയാള്‍ അറിയിച്ചത്‌ ആശാന്‍ അത്ഭുതത്തോടെയാണ്‌ കേട്ടത്‌.

തുമ്മല്‍ തുടര്‍ച്ചയായി അലട്ടിയിരുന്ന ആശാന്‍ അതിന്‌ യുവാവിനെ അഭയം പ്രാപിച്ചു. ആ എം.ഡി.വിദ്യാര്‍ഥി തന്റെ പാണ്ഡിത്യം ആശാനില്‍ പരീക്ഷിച്ചു. ദിവസവും നാലുനേരം കഴിക്കാന്‍ പഞ്ചസാര ഗുളിക നല്‍കി. ഒരുമാസം കൊണ്ട്‌ തുമ്മല്‍ ഭേദമായ ആശാന്‍ കുട്ടപ്പനായി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ഇങ്ങനെ, അങ്ങനെയെങ്കില്‍ ഡോക്ടറായിക്കഴിഞ്ഞാല്‍ എന്താകും യുവാവിന്റെ സ്ഥിതിയെന്ന്‌ ആശാന്‍ ആലോചിച്ചു.

അതിനു ശേഷം തനിക്കുള്ള മറ്റൊരു അസുഖത്തെപ്പറ്റി ആശാന്‍ യുവാവിന്‌ മുമ്പില്‍ കുമ്പസാരിച്ചു.

ലോഡ്‌ജിന്‌ മുന്നിലൊരു തോടാണ്‌. അതിനപ്പുറം റോഡ്‌. ഒഴിവു കിട്ടുന്ന സമയത്ത്‌ റോഡിലൂടെ പോകുന്ന സുന്ദരികളെ നിരീക്ഷിക്കുക ആശാന്റെ ഹോബിയായിരുന്നു. നിരീക്ഷിക്കുന്നതിലല്ല പ്രശ്‌നം, നിരീക്ഷണം രൂക്ഷമായി ഒടുവില്‍ ക്ഷമ നശിച്ച്‌ താന്‍ വല്ല സ്‌ത്രീ പീഡനത്തിലും പെട്ട്‌ ശിഷ്ടകാലം ജയിലില്‍ അഴിയെണ്ണേണ്ടി വരുമോ എന്ന സംശയം മൂത്തപ്പോഴാണ്‌, അതിന്‌ ഹോമിയോയില്‍ ചികിത്സയുണ്ടോ എന്ന്‌ യുവാവിനോട്‌ ആരാഞ്ഞത്‌. അതിനും കിട്ടി ആശാന്‌ ഒരുപിടി പഞ്ചാര ഗുളികകള്‍.

അങ്ങനെ ആശാന്‌ ഹോമിയോയില്‍ വിശ്വാസം വര്‍ധിച്ചു വര്‍ധിച്ചു വന്നു. ഒരു ദിവസം തൊട്ടപ്പുറത്തെ മുറിയിലെ രാമഭദ്രന്‍ ആശാനെ വന്ന്‌ മുട്ടിവിളിച്ചു. കാര്യം തിരക്കിയപ്പോള്‍ കൂടെച്ചെല്ലാന്‍ അയാള്‍ ആവശ്യപ്പെട്ടു, ശബ്ദമുണ്ടാക്കരുതെന്ന്‌ ആഗ്യം കാട്ടുകയും ചെയ്‌തു. ഹോമിയോ യുവാവിന്റെ റൂമിനടുത്തേക്കാണ്‌ ആശാനെ അയാള്‍ ആനയിച്ചത്‌.

ജനാലയിലൂടെ പാളി നോക്കിയപ്പോള്‍ കണ്ട കാഴ്‌ച ആശാന്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മുറിക്കുള്ളിലെ അയയില്‍ തൂക്കിയിട്ടിരിക്കുന്ന അണ്ടര്‍വെയറിന്‌ സമീപം മെഴുകുതിരി കത്തിച്ചു പിടിച്ച്‌ ധ്യാനത്തിലെന്ന പോലെ നില്‍ക്കുന്ന യുവാവ്‌. മെഴുകുതിരി കത്തിച്ച്‌ പല മൂര്‍ത്തികളെയും പൂജിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒട്ടേറെപ്പേരെ ആശാന്‍ കണ്ടിട്ടുണ്ട്‌. നസ്രാണികളുടെ കാര്യമാണെങ്കില്‍ ബീഫും കുപ്പിയും കഴിഞ്ഞാല്‍ പിന്നെ പ്രധാനം മെഴുകുതിരിയാണ്‌. എന്നാല്‍, ഇത്തരമൊരു മൂര്‍ത്തിയെ ഒരാള്‍ പൂജിക്കുമെന്ന്‌ ഇതുവരെ ആശാന്‍ കളിയായിപ്പോലും കരുതിയിരുന്നില്ല.

എന്താണ്‌ സംഗതിയെന്ന്‌ ചോദിച്ചു നോക്കൂ, ആശാന്റെ സുഹൃത്തല്ലേ-രാമഭദ്രന്‍ താഴ്‌ന്ന സ്വരത്തില്‍ അപേക്ഷിച്ചു. ആശാന്‍ രണ്ടും കല്‍പ്പിച്ച്‌ മുറിയുടെ കതകില്‍ തട്ടി. യുവാവ്‌ കതകു തുറന്നു. ആശാനെ കണ്ട്‌ പുഞ്ചിരി തൂകി. "മെഴുകുതിരി കത്തിച്ച്‌ എന്താണ്‌ ഏര്‍പ്പാട്‌"-ആശാന്‍ ചോദിച്ചു. "അതേ, ഷഡ്ഡി കഴുകിയിട്ടിരിക്കുവാ, ഉണക്കാനുള്ള ശ്രമമായിരുന്നു"-യുവാവ്‌ സാധാരണഗതിയില്‍ പറഞ്ഞു.

"അതിന്‌ ഫാനിട്ടാല്‍ പോരെ വേഗം ഉണങ്ങിക്കിട്ടില്ലേ"-ആശാന്‍ ചോദിച്ചു. "അതേയ്‌, ഞാനത്‌ ആലോചിച്ചു. പക്ഷേ, ഫാനിന്റെ കാറ്റിന്‌ ചൂടില്ലല്ലോ, മെഴുകുതിരിയാകുമ്പം അതുണ്ട്‌"-സംഭവത്തിന്റെ ശാസ്‌ത്രീയത കേട്ട ആശാന്റെ കണ്ണുതള്ളി. അതോടെ ഹോമിയോ ചികിത്സ നിര്‍ത്തിയതായും, വീണ്ടും റോഡിലേക്കുള്ള നിരീക്ഷണം പൂര്‍വാധികം ഭംഗിയായി ആരംഭിച്ചതായും ആശാന്‍ സാക്ഷ്യപ്പെടുത്തുന്നു.

5 comments:

ആശാന്‍ said...
This comment has been removed by the author.
Anonymous said...

ആശാന്റെ ഒരു കാര്യേ... ചുമ്മാ പിടിച്ചോളും... ഉള്ള പുലിവാല്‌ മുഴുവന്‍... എന്നതായാലും പിടി വിടാതെ പിടിച്ചോ ആശാനേ...ഗുഡ്‌ ലക്കക്ക്‌ക്ക്‌ക്ക്‌ക്ക്‌ക്ക്‌ക്ക്‌ക്ക......

ആശാന്‍ said...

ജനാലയിലൂടെ പാളി നോക്കിയപ്പോള്‍ കണ്ട കാഴ്‌ച ആശാന്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മുറിക്കുള്ളിലെ അയയില്‍ തൂക്കിയിട്ടിരിക്കുന്ന അണ്ടര്‍വെയറിന്‌ സമീപം മെഴുകുതിരി കത്തിച്ചു പിടിച്ച്‌ ധ്യാനത്തിലെന്ന പോലെ നില്‍ക്കുന്ന യുവാവ്‌. മെഴുകുതിരി കത്തിച്ച്‌ പല മൂര്‍ത്തികളെയും പൂജിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒട്ടേറെപ്പേരെ ആശാന്‍ കണ്ടിട്ടുണ്ട്‌. നസ്രാണികളുടെ കാര്യമാണെങ്കില്‍ ബീഫും കുപ്പിയും കഴിഞ്ഞാല്‍ പിന്നെ പ്രധാനം മെഴുകുതിരിയാണ്‌. എന്നാല്‍, ഇത്തരമൊരു മൂര്‍ത്തിയെ ഒരാള്‍ പൂജിക്കുമെന്ന്‌ ഇതുവരെ ആശാന്‍ കളിയായിപ്പോലും കരുതിയിരുന്നില്ല.

ദിലീപ് വിശ്വനാഥ് said...

ഇതിപ്പോ ആശാനാണോ പ്രശ്നം, യുവാവിനാണോ? എന്തായാലും ആശാന്‍ ഏതെങ്കിലും നല്ല ഒരു ഹോമിയോ ഡോക്ടറെ കാണുന്നത് നല്ലതാ.

ആശാന്‍ said...

വാത്മീകിയും അനോണിയും കൂടി പാവപ്പെട്ട ആശാനെ ഒരു വഴിക്കാക്കുമല്ലോ. ഏതായാലും, വന്നതിലും വായിച്ചതിലും മലയാളി ആശാന്റെ വണക്കം